Pages

Thursday, July 18, 2013

വീണ്ടും കർക്കിടകം


കർക്കിടകത്തിലെ കറുത്തമഴയിൽ 
ഇതളടർന്ന രാമായണത്തിൽ 
പതഞ്ഞു പൊങ്ങുന്ന
പഴമയുടെ ഗന്ധത്തിൽ 
സമൃദ്ധമാം സ്മൃതിയുടെ 
പഴംകോടിയുടുക്കുന്നു ഞാൻ.

നിലവിളക്കിൻ തിരിത്തുമ്പിലെ 
അണയാത്തനാളത്തെ 
മതിവരുവോളം തൊഴുത് 
 ദശപുഷ്പം ചൂടി 
പിറകോട്ടു നടക്കാനൊരു 
വല്ലാത്ത മോഹം. 
ചിരിച്ചുകൊണ്ടു ഝടുതിയിൽ 
രാമായണം വായിച്ചു തീർക്കുന്ന 
മുത്തച്ഛനെ കേൾക്കുവാൻ മോഹം.

കർക്കിടക പഷ്ണിയിൽ 
ഒരിറ്റു വറ്റിനു വേണ്ടി 
വഴക്കിട്ടു കരയുന്ന 
കാക്കകൂട്ടത്തിലെവിടെയോ
മക്കളെ വീണ്ടും കാണുവാൻ 
കണ്‍നിറക്കുന്നുണ്ടാവും 
പിതൃക്കൾ.  

തർപ്പണത്തിൽ പിതൃക്കളെ 
ഓർത്തുകൊണ്ടൊന്നു
ചൊല്ലട്ടെ ഞാൻ 
വീണ്ടും വരും 
കർക്കിടകവും കറുത്തമഴയും 
അപ്പോളാ പങ്കുചോറുമായ്‌ 
ഞാനിമഴയത്തു കാണും.

Monday, July 15, 2013

പാതി എവിടെ ?



ഞങ്ങൾ ആ മഴ ഒരുമിച്ചുനനഞ്ഞു 
ഭൂമിയിലെ മണ്ണിന്റെ പശിമയിൽ 
ആ ഇളം തണുപ്പിൽ ഉല്ലസിച്ചു 
രൂപമില്ലാത്ത ജീവാണുക്കളായിരുന്നു 
അന്നു ഞങ്ങൾ.
ചൂടും തണുപ്പും ഭൂപാളരാഗവുമേറ്റ് 
ആണെന്നോ പെണ്ണെന്നോ 
അറിയാതെ ഇഴുകി ചേർന്ന് ജീവിച്ചു.

പെട്ടന്നൊരിക്കൽ ഞാനൊരു വിത്തായി
ഈശ്വരന്റെ കൈയിലൂടെ ഊർന്നിറങ്ങി
എനിക്കെന്റെ പാതിയേ വേണം
ഞാൻ ഈശ്വരനോടു കലഹിച്ചു
പിരിയാൻ വയ്യാ എന്നു പറഞ്ഞു കരഞ്ഞു.
നീ പൊയ്ക്കോളൂ നിനക്കു പിൻപേ
നിന്നെ തേടി നിന്റെ പാതി വന്നോളും
ഈശ്വരന്റെ സാന്നിധ്യത്തിൽ
ആ ജീവാണുക്കൾ പിരിഞ്ഞു..

പക്ഷേ, ഇതു വരെ അവർ കണ്ടുമുട്ടിയിട്ടില്ല
അനന്തമയാ ഈ ലോകത്ത്
ഓരോ നിശ്വാസത്തിലും
ഓരോ ഊർവരതകളിലും
ഓരോ ഊഷരതകളിലും
അവർ പരസ്പരം തേടി നടക്കുന്നു.