ഞങ്ങൾ ആ മഴ ഒരുമിച്ചുനനഞ്ഞു
ഭൂമിയിലെ മണ്ണിന്റെ പശിമയിൽ
ആ ഇളം തണുപ്പിൽ ഉല്ലസിച്ചു
രൂപമില്ലാത്ത ജീവാണുക്കളായിരുന്നു
അന്നു ഞങ്ങൾ.
ചൂടും തണുപ്പും ഭൂപാളരാഗവുമേറ്റ്
ആണെന്നോ പെണ്ണെന്നോ
അറിയാതെ ഇഴുകി ചേർന്ന് ജീവിച്ചു.
പെട്ടന്നൊരിക്കൽ ഞാനൊരു വിത്തായി
ഈശ്വരന്റെ കൈയിലൂടെ ഊർന്നിറങ്ങി
എനിക്കെന്റെ പാതിയേ വേണം
ഞാൻ ഈശ്വരനോടു കലഹിച്ചു
പിരിയാൻ വയ്യാ എന്നു പറഞ്ഞു കരഞ്ഞു.
നീ പൊയ്ക്കോളൂ നിനക്കു പിൻപേ
നിന്നെ തേടി നിന്റെ പാതി വന്നോളും
ഈശ്വരന്റെ സാന്നിധ്യത്തിൽ
ആ ജീവാണുക്കൾ പിരിഞ്ഞു..
പക്ഷേ, ഇതു വരെ അവർ കണ്ടുമുട്ടിയിട്ടില്ല
അനന്തമയാ ഈ ലോകത്ത്
ഓരോ നിശ്വാസത്തിലും
ഓരോ ഊർവരതകളിലും
ഓരോ ഊഷരതകളിലും
അവർ പരസ്പരം തേടി നടക്കുന്നു.
No comments:
Post a Comment